The simple and Humble...

Friday, June 21, 2013

പ്രണയത്തിൻ കുളിർമഴ !!






                              പ്രണയം  പെയ്ത രാവിൽ
                              ആ  രാവിൽ പെയ്ത മഴയായ്
                              മഴയിൽ  കുളിരിൻ നനവായ്
                              കുളിരിൽ നിറയും സുഖമായ്

                             എകനായെൻ പ്രണയ സുഖം
                             നീയുമായെൻ  കനവിൽ  ഞാൻ
                             നുകർന്നോരാ നിമിഷങ്ങളിൽ
                             നിന്നോടലിയാൻ കൊതിച്ചു പോയി

                             നിന്നൊലിയിൽ  വിടരും ഗാനമായ്‌
                             നിൻ  മിഴിയിൽ വിരിയും രാഗമായ്
                             എന്നുമെന്നിലെ മധുവായ് നിന്നെ
                             നുകരുവാനൊരു  വർണ്ണ ശലഭമായ്

                             പുതുമഴയിലെ മണ്ണിൻ സുഗന്ധമായ്‌
                             നീയെന്നെ താലോലിച്ചോരാ വേളയിൽ
                             കൊതിച്ചു പോയീ നിന്നെയെൻ
                             ജീവിതത്തിലൊരു  തോരാ കുളിർമഴയായ് !!


Tuesday, June 18, 2013

എന്തിനെന്നില്ലാതെ ...




എന്തിനെന്നില്ലാതെ...
-----------------------------


മൂന്നു പെണ്‍കുട്ടികൾ ഉളള ആ വീട്ടിലെ കാര്യങ്ങൾ നടന്നു പോയിരുന്നത് ആ അമ്മയുടെ കഷ്ട്ടപ്പാടിലും  മുത്തച്ഛൻ മരിച്ചപ്പൊ അതു വഴി അമ്മൂമ്മക്ക് കിട്ടുന്ന പെൻഷനും കൊണ്ടായിരുന്നു.പഠിക്കാൻ മോശമല്ലാതിരുന്ന അവരിൽ മൂത്ത രണ്ടുപേർ കോളേജിൽ എത്തി.മൂത്തവൾ സുബികയും  രണ്ടാമത്തേത് സരികയും മൂന്നാമത്തേത് സുനികയും...കോളേജ് ജീവിതത്തിലെ ഒരുപാട് നല്ല ദിവസങ്ങൾ .ആ ദിവസം അതു സംഭവിച്ചു...കോളേജ് ദിവസങ്ങളിൽ സരികയെ ഇഷ്ടമാണെന്ന് അവൻ തുറന്നു പറഞ്ഞു .കുറച്ചു ദിവസങ്ങളായി ഉള്ള ആ നോട്ടങ്ങളുടെയും ചിരികളുടെയും ഉറവിടം .ഒരു വർഷം സീനിയർ ആയിരുന്നു ആ യുവാവ് .ആദ്യം എതിർപ്പ് അറിയിച്ചെങ്കിലും പിന്നീട് അവൾ അതിനുള്ള മനസു തുറന്ന മറുപടി നൽകി..."എനിക്കിഷ്ടമാണ്". ക്ലാസ്സ്‌ കഴിഞ്ഞ് അവളുടെ ബസ്‌ വരുന്നതു വരെ അവർ സംസാരിച്ചിരിക്കും.വൈകീട്ട് വീട്ടിൽ അടുത്തുള്ള കുട്ടികൾക്ക് ട്യൂഷൻ  എടുക്കുന്നതു  കൊണ്ട് അവൾ 5 മണിയോടടുത്തു അവളുടെ ആ സ്ഥിരം ബസ്‌വരുന്നതു വരെ അവനോടൊപ്പം...
അവരുടെ സംഭാഷണങ്ങളിൽ ആദ്യം വീടും വീട്ടുകാരും ഇഷ്ട്ടങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും എല്ലാമായിരുന്നു പിന്നീട് പ്രത്യേകം ഒന്നും പറയാനായി ഇല്ലായിരുന്നെങ്കിൽ കൂടി അവർ ആ   കൂടിക്കാഴ്ച്ച  ആഗ്രഹിച്ചു.അങ്ങനെ പ്രണയത്തിന്റെ ചവിട്ടുപടികൾ കയറി പതിയെ പതിയെ...കാലത്ത് കോളേജിൽ എത്തുന്നത്‌ പതിവിലും നേരത്തെയായി ,ക്ലാസ്സ്‌ കഴിഞ്ഞു പോവുന്നത് ഇടക്കൊക്കെ വൈകിയും ...ആ ബന്ധത്തിന്റെ അകലം കുറഞ്ഞു വന്നു ഓരോ ദിവസങ്ങൾ പിന്നിടുംതോറും ...


മാസങ്ങൾ പിന്നിട്ടു ...സുരേഷിന്, അവളുടെ പ്രണയ നായകന് സ്റ്റഡി ലീവ് തുടങ്ങാൻ പോവുന്ന ദിവസം ...വൈകുന്നേരമായപ്പോൾ അവർ എന്നത്തേയും പോലെ ആ കോളേജിന്റെ മുൻപിലുള്ള മരത്തിൻ ചുവട്ടിൽ ഒന്നിച്ചു .... എന്തൊക്കെയോ പറയാൻ ഉണ്ടായിട്ടും അവർക്കൊന്നും പറയാൻ കഴിഞ്ഞില്ല . സമയം പെട്ടെന്നു കടന്നു പോയി. പിന്നീട് കാണാം എന്ന് പറയുമ്പോഴേക്കും അവരുടെ ആത്മാർത്ഥ പ്രണയം രണ്ട് പേരുടെയും മനസ്സിൽ തുളുമ്പി ...ആ നൊമ്പരത്തിന്റെ    കണ്ണുനീരിൻ നനവിലൂടെ... ജീവിതത്തിൽ എന്നും ഓർമ്മിക്കാൻ നിസ്വാർത്ഥ പ്രണയത്തിന്റെ ആത്മാനുരാഗത്തിന്റെ  നിമിഷങ്ങൾ...!!കുടുംബത്തിലെ ഒരേയൊരു അത്താണി താനാണ് എന്നും തന്നെ ഒരുപാട് ഉത്തരവാദിത്വങ്ങൾ കാത്തിരിക്കുന്നുണ്ടെന്നും ഓർത്തു കൊണ്ട്‌ തന്നെ അന്ന് അവൻ മനസ്സിൽ കുറിച്ചിട്ടു ; ജീവിതത്തിലെ ഏറ്റവും വലിയ പുണ്യം അവളാണെന്ന് .തന്റെ  ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം അവളുമൊത്തുള്ള ജീവിതമാണെന്ന്.


പരീക്ഷകൾ കഴിഞ്ഞു ,സുരേഷ്‌ ജയിച്ചു .സന്തോഷത്തിന്റെ മഴയിൽ നനഞ്ഞ അവൻ അന്ന് ഒരുമിച്ചു  കുടയിൽ അവളുടെ കൂടെ,അവളെയും നനച്ച്...പ്രണയത്തിൽ ചാലിച്ചൊരു കുളിർമഴ ! അവളുടെ വീട്ടിൽ പതിയെ അവളും ചേച്ചിയും കൂടെ കാര്യങ്ങൾ അവതരിപ്പിച്ചു .എന്തൊക്കെയോ ആദ്യം പറഞ്ഞെങ്കിലും സുരേഷിനെ കണ്ടതിനു ശേഷം അമ്മ അവളെ എതിർത്തില്ല ; ഒരു പക്ഷെ കോളേജ് ജീവിതമല്ലേ എന്നോർത്തു കാണണം!അങ്ങനെ അവളുടെ വീട്ടിലെ ആദ്യ കടമ്പ കഴിഞ്ഞു .അമ്മാവന്മാരും വേറെ ബന്ധുക്കളും ഒക്കെ ഉള്ളത് കൊണ്ട് കടമ്പകൾ ബാക്കിയായിരുന്നു അവരുടെ കാര്യങ്ങളിൽ. ജീവിതത്തിന്റെ  അടുത്ത പടിക്കുള്ള തത്രപ്പാടിലും അവൻ അവളെ കാണുകയും സംസാരിക്കുകയും ചെയ്തു ...ഫോണ്‍ തിന്നുന്ന കാശിന്റെ കണക്കു അവനു മനസിലാവാതെ വന്നപ്പോഴും അവളോട് സംസാരിക്കനല്ലേ എന്നു സ്വയം ചോദിച്ചവൻ ആശ്വാസം കണ്ടെത്തി .കൂടാതെ അവൾക്ക് റീചാർജു ചെയ്തു കൊടുക്കുന്നതിലും അവൻ പിശുക്കു കാണിച്ചില്ല.


കോളേജ് ജീവിതം കഴിഞ്ഞതും അധികം വൈകാതെ  സുരേഷ് സുഹൃത്തുക്കളുടെ കൂടെ
ജോലി തേടി പോയി ,കുറച്ചു ദൂരെ...പോവുന്നതിനു മുൻപ് അവളുടെ വീട്ടിൽ പോയി അമ്മയെയും അമ്മൂമ്മയെയും കണ്ടു ആശീർവാദം വാങ്ങി .വിരഹം ഒരു പരിധി വരെ അന്നു മുഴുവൻ അവരിൽ തങ്ങി നിന്നു.അന്നു തീവണ്ടിയിൽ കയറുന്നത് വരെ ഫോണിലൂടെ അവർ അകലാതെ നിന്നു .കുറച്ചു മാസങ്ങളുടെ കാത്തിരിപ്പിനു ശേഷം സുരേഷിന് ജോലി കിട്ടി.ആദ്യത്തെ ശമ്പളത്തിൽ നിന്നു അഞ്ഞൂറു രൂപ അമ്മൂമ്മയുടെ പേരിൽ അവൻ നാട്ടിലേക്കയച്ചു ,മനസ്സു കൊണ്ട് അവൻ വളരെയധികം ആഗ്രഹിച്ച കാര്യങ്ങളിൽ ഒന്ന് .ഇടക്കൊക്കെ വീട്ടിലേക്കും സരികക്കും കത്തുകൾ അയച്ചു .എന്നും ഫോണ്‍ ചെയ്യുമായിരുന്നെങ്കിലും അവരുടെ ഇടയിൽ ആ കത്തുകൾക്ക് ഒരുപാട് പറയാൻ ഉണ്ടായിരുന്നു .ഒന്നര വർഷങ്ങൾക്കു ശേഷം അവൻ വന്നു; പൂക്കളുടെ ഉത്സവകാലത്ത് !!!അവനെ കാണാൻ ഒരുങ്ങി അവളെത്തി,ഒരു നീല പട്ടുപ്പാവടയുടുത്ത് സുരേഷിന്റെ  വീട്ടിലേക്ക്.ഓണം നാളിലെ  ഉത്രാടം.അനുരാഗത്തിന്റെ  അനുഭൂതിയിൽ നിറഞ്ഞ അവർ
മാത്രമായ വേളയിൽ അവളുടെ കഴുത്തിലെ ചെറു ചൂട് അവന്റെ  ചുണ്ടുകളറിഞ്ഞു ; അവർക്കിടയിലെ ആദ്യത്തെ ആ ചുംബനത്തിലൂടെ !!!സുരേഷ് തന്റെ ബന്ധം പതിയെ വീട്ടിലെ എല്ലാവരേയും അറിയിക്കാൻ തുടങ്ങി;അച്ഛനൊഴികെ.


മാസങ്ങൾ വളരെ വേഗം നീങ്ങി ;സുരേഷിന്റെ  ചേച്ചിയുടെ കല്യാണം നിശ്ചയിച്ചു .വീട്ടിൽ എപ്പോഴും എല്ലാത്തിനും കൂട്ടു നിന്ന എല്ലാത്തിനും കൂടെയുണ്ടായിരുന്ന സ്വന്തം പെങ്ങളുടെ കല്യാണമാണ്  വലുതെന്ന് അവൻ മനസ്സിൽ ഉറപ്പിച്ചു.കല്യാണത്തിന് ലീവ് നൽകാതിരുന്ന ആ കമ്പനിയിലെ ജോലി രാജി വച്ച് അവൻ നാട്ടിലെത്തി.കല്യാണത്തിനു സാമ്പത്തികമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്ന വിഷമം ഉള്ളിലൊതുക്കി അതിൽ പങ്കുകൊള്ളാൻ കഴിഞ്ഞതിൽ സന്തോഷിച്ചു. കല്ല്യാണം കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞതും ഒരു സുഹൃത്തിന്റെ കൂടെ വാണിജ്യ കേന്ദ്രമായ വേറൊരു സ്ഥലത്തേക്ക് ജോലി തേടി വീണ്ടും ഒരു യാത്ര.സരികയുടെ മാസ്റ്റർ പഠനവും കഴിഞ്ഞു റിസൾട്ട് കാത്തിരിക്കുന്ന സമയം.സുബികക്ക് കോളേജിൽ നിന്ന് തന്നെ ഒരു വലിയ കമ്പനിയിൽ ജോലി കിട്ടി .ഒരു മെട്രോ നഗരത്തിലായിരുന്നു അവളുടെ ജോലി. അതിലൂടെ ആ കുടുംബത്തിലെ വലിയ ഒരു ആശ്വാസമായി അവൾക്ക് കിട്ടിയ ജോലി .ആ കുടുംബത്തിലെ മൂന്നാമത്തെ പെണ്‍കുട്ടിയും  ഇതിനിടയിൽ കോളേജ് കുമാരിയായി,അവർ പഠിച്ച അതേ കോളേജിൽ.


സുരേഷിനു ഒരു മാസത്തിനു ശേഷം ഒരു ചെറിയ കമ്പനിയിൽ ജോലി കിട്ടി.തിരക്കുകളുടെ നഗരത്തിലെ ആ ജീവിതവുമായി പിന്നീടവൻ പൊരുത്തപ്പെട്ടു.ഒരു വർഷത്തിനു ശേഷം മെച്ചപ്പെട്ട ഒരു കമ്പനിയിലേക്ക് അയാൾ ജോലി മാറി .സരികയുടെ റിസൾട്ട്‌ വന്നു;പാസ്സായി .ചെറിയ ജോലിക്കായി അവൾ പോയെങ്കിലും പിന്നീട്‌ ചില ശാരീരിക പ്രശങ്ങൾ കാരണം അവൾ ആ ജോലി ഉപേക്ഷിച്ചു .സുരേഷിന്റെ കൂടെ അവൻ ജോലി ചെയ്യുന്ന സ്ഥലത്ത് ജോലി നോക്കാൻ ശ്രമങ്ങൾ ഉണ്ടായെങ്കിലും ഒന്നും ശരിയായില്ല .വൈകാതെ അവൾ ചേച്ചിയുടെ കൂടെ മെട്രോ നഗരത്തിലേക്ക് ജോലി തേടി പോയി .ജോലി തേടിയുള്ള നീണ്ട കാത്തിരുപ്പുകൾ ഇല്ലാതെ തന്നെ അവൾക്ക് ജോലി കിട്ടി.സുരേഷ് ജോലിയുമായി ബന്ധപ്പെട്ടു ആ മെട്രോ നഗരത്തിൽ പോവുമ്പോഴൊക്കെ അവർ കണ്ടുമുട്ടി.അവർ മാത്രമായ കുറെ സ്വകാര്യ നിമിഷങ്ങളും അതവർക്കിടയിൽ സമ്മാനിച്ചു !!! ആ പ്രണയ ബന്ധത്തിൽ അവർ സ്വപ്‌നങ്ങൾ നെയ്തു ;ഭാവി ജീവിതവും കുട്ടികളും അങ്ങനെ പലതും ... പിരിയാൻ കഴിയാത്തത്ര അവരടുത്തു ...


കുറച്ചു മാസങ്ങൾക് ശേഷം സരികക്ക് കാലിലെ ചെറിയൊരു പ്രശ്നം കാരണം ജോലി രാജി വെക്കേണ്ടി വന്നു ;അവൾ നാട്ടിലെത്തി.കുറച്ചു മാസങ്ങൾക്ക്  ശേഷം അവൾ വീണ്ടും ചേച്ചിയുടെ അടുത്തേക്ക് പോയി. ഒരാഴ്ചക്കകം അവൾക്ക് ഒരു വൻകിട കമ്പനിയിൽ ജോലി കിട്ടി. ബഹുരാഷ്ട്ര കമ്പനിയായത് കൊണ്ടു ജോലി സമയം അവരുടെ രീതിയിൽ രാത്രിയിലായിരുന്നു വീടിനു മുമ്പിൽ നിന്നു ഓഫീസിന്റെ വണ്ടിയിൽ കൊണ്ടു പോവുകയും കൊണ്ടു വിടുകയും ചെയ്യും എന്നത് കൊണ്ട് രാത്രി ജോലി കാര്യമാക്കാതെ അവൾ ജോലിക്ക്‌ ചേർന്നു.ജോലി സ്ഥലത്ത് ഫോണ്‍ ഉപയോഗിക്കാൻ കഴിയാത്തതിനാൽ സുരേഷുമായി ഉള്ള സംസാരത്തിന് ചെറിയ തോതിൽ അകൽച്ച വരാൻ തുടങ്ങി .പിന്നീട് അധികം വൈകാതെ അവരിൽ ആ അകൽച്ചയുടെ നീളം കൂടാൻ തുടങ്ങി .അവൾ ജോലി കഴിഞ്ഞു പുലർച്ചെ എത്തി കിടന്നുറങ്ങും കാലത്തു എഴുന്നേറ്റു ഭക്ഷണം ഒക്കെ കഴിച്ചു പിന്നെയും  ഉറക്കം ഉച്ചക്ക് എഴുന്നേറ്റ് രാത്രിക്ക് കഴിക്കാനുള്ള പാചകത്തിന്റെ തിരക്കിലും.സന്ധ്യയോടടുത്തു ഓഫീസിലേക്കും.


ആദ്യത്തെ കുറച്ചു ദിവസങ്ങളിൽ അവൾ ഈ തിരക്കിനിടയിലും കിട്ടുന്ന സമയമൊക്കെ അവനോട് വർത്താനം പറയാനും മെസ്സേജ് അയക്കാനും ഒക്കെ ശ്രദ്ധിച്ചു എങ്കിലും പിന്നീട് ഇത് കുറഞ്ഞു, പക്ഷെ പ്രണയത്തിന്റെ കൊടുമുടിയിൽ നിൽക്കുന്നവൻ അതുമായി പൊരുത്തപ്പെടാൻ കുറെ കഷ്ട്ടപ്പെട്ടു.അവൻ അവളോട് ദേഷ്യപ്പെടാൻ തുടങ്ങി ചില സമയങ്ങളിൽ അവന്ടെ സങ്കടം ദേഷ്യമായി മാറി...വൈകാതെ തന്നെ അവനു എന്തൊക്കെയോ പൊരുത്തക്കേടുകൾ തോന്നിത്തുടങ്ങി.എന്താണ് അവർ തമ്മിലുണ്ടാകുന്ന അകൽച്ചയുടെ മൂല കാരണം എന്നറിയണം എന്നായി ; അതിനായി ശ്രമിച്ചു.പക്ഷെ അവൾ അവനിൽ നിന്നും വഴുതിമാറി നടന്നു . അവളുടെ മാറ്റങ്ങൾ അവളുടെ അമ്മയുടെ സഹായത്തോടെ തീർക്കാൻ അവൻ ശ്രമിച്ചു പക്ഷെ ചെറിയ വ്യത്യാസം ഉണ്ടായെങ്കിലും സ്ഥിതി പഴയതിനേക്കാൾ വഷളായി .


സരികയെ തന്നിലേക്കടുപ്പിക്കാൻ അവൻ ശ്രമിച്ചുകൊണ്ടേയിരുന്നു .ഒന്നും ഫലം കണ്ടില്ല .അവൻ തനിച്ചു താമസിക്കുന്ന മുറിയിലെ ആ തനിച്ചുള്ള ജീവിതത്തെക്കാൾ അവളുടെ അകൽച്ച വളരെയധികം ആ മനസ്സിനെ നോവിച്ചു .കാരണം അറിഞ്ഞാൽ എന്തു വിട്ടു വീഴ്ചക്കും അവൻ തയ്യാറായിരുന്നു.പക്ഷേ കാരണം എന്തെന്നുപറയാൻ അവൾ ശ്രമിച്ചതേയില്ല. എന്തെങ്കിലും ചോദിച്ചാൽ ഇല്ല,അതെ,അല്ല,അറിയില്ല എന്നിങ്ങനെ ചുരുങ്ങിയ വാക്കുകളിലൂടെ ഉത്തരം നൽകി അവൾ ആ ചോദ്യങ്ങളിൽ നിന്നെല്ലാം വഴുതി നീങ്ങിക്കൊണ്ടേയിരുന്നു .മൃദുല ഹൃദയത്തിന്ടെ ഉടമകൾക്ക് പറഞ്ഞിട്ടുള്ളതല്ല പ്രണയം എന്ന് ആരൊക്കെയോ അവനെ ഉപദേശിച്ചു . അതൊന്നും കേൾക്കാൻ അവന്റെ മനസ്സ് തയ്യാറായിരുന്നില്ല .ആരോടും പറയാതെ അടക്കി വച്ച വിഷമങ്ങൾ അവൻ സുഹൃത്തുക്കളോടും അനിയത്തിയോടും പറഞ്ഞ് ആ മാനസികാവസ്ഥയിൽ നിന്നെല്ലാം താൽകാലിക ആശ്വാസം നേടി.


ജീവിതത്തിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത അവസ്ഥ ! അതും താൻ എല്ലാം മറന്നു സ്നേഹിച്ച തന്റെ പ്രണയിനിയിൽ നിന്നു തന്നെ.ജീവിതം കൈ വിട്ടു പോവുകയാണോ? സ്വപ്‌നങ്ങൾ എല്ലാം തന്റേതു മാത്രമായി തീരുകയാണോ?എന്തൊക്കയോ ചോദ്യങ്ങൾ അവനെ വേട്ടയാടാൻ തുടങ്ങി ...ഒന്നിനും ഒരുത്തരം കിട്ടാത്ത ആ അവസ്ഥയിൽ അവൻ ശരിക്കും ഒറ്റപ്പെട്ടു .ഒടുവിൽ ഒരുപാട് ദിവസങ്ങൾക്കു ശേഷം അവന്റെ ചോദ്യത്തിനുള്ള ഉത്തരം കിട്ടി...കുറെ മുഖവുരകളുടെ അകമ്പടിയോടെ അവൾ അവനുമായുള്ള അകൽച്ചയുടെ കാരണം പറഞ്ഞു .ഓഫീസിൽ ആദ്യമായി ജോലിക്ക് കയറിയ സമയത്ത് അവളെ ഇഷ്ട്ടമാണെന്നു പറഞ്ഞ ആ യുവാവിനോട് അവൾക്ക് ഒരാകർഷണം.അതു കേട്ടതും അവൻ അവനെ തന്നെ ശപിച്ചു.മുൻപ് എത്രയോ പേർ ഈ കാരണം ആയിരിക്കാം എന്നു അവനോടു പറഞ്ഞപ്പോഴും ഒരിക്കലും അതായിരിക്കില്ല എന്നു പറഞ്ഞു ആ കാരണത്തെ ആത്മവിശ്വാസത്തോടെ തള്ളിക്കളഞ്ഞ അവൻ അതു കേട്ടതും ശരിക്കും തകർന്നു പോയി .


കുറച്ചു നേരത്തെ നിശബ്ദതക്കു ശേഷം അവൻ അവളെ അംഗീകരിക്കാൻ  തയ്യാറെടുത്ത മനസ്സോടെ സംസാരിച്ചു .മനുഷ്യ മനസ്സല്ലേ തെറ്റൊക്കെ സംഭവിക്കാം ഇനി പഴയ പോലെ ആയാൽ മതി എന്നു പറഞ്ഞു അവളെ അനുനയിപ്പിക്കാൻ നോക്കി. എനിക്കതിനു ഉറപ്പു തരാൻ കഴിയില്ലെന്ന അവളുടെ മറുപടി അവനെ വീണ്ടും വല്ലാതെ നോവിച്ചു.പഴയ പലതും പറഞ്ഞു അവളെ സാധാരണ സ്ഥിതിയിലേക്ക് എത്തിക്കാൻ ശ്രമിച്ചു .പക്ഷേ പരിശ്രമങ്ങൾ അവന്റേതു മാത്രമായിപ്പോവുകയായിരുന്നു.അവൾക്ക് പുതിയ ബന്ധം അത്ര ചെറുതായിരുന്നില്ല. ഈ കാരണം അറിഞ്ഞതിനു ശേഷം അവരുടെ ബന്ധം പഴയ പോലെയകുവാൻ സുരേഷ് ഒരുപാട് ശ്രമിച്ചു. തന്റെ  ജാതകത്തിൽ മോശം സമയമാണെന്നും അതു കൊണ്ടാവാം ഇങ്ങനെയൊക്കെ സംഭവിക്കുന്നത് എന്ന് അവളോട് പറഞ്ഞു അവളെ അവനിലെക്കടുപ്പിക്കാൻ നോക്കി. അമ്പലത്തിൽ വഴിപാടുകളും പ്രാർത്ഥനകളും ഒക്കെ നടത്തിയും ആ ബന്ധം പഴയതു
പോലെയാക്കുവാൻ ശ്രമിച്ചു.സുരേഷ് ശരിക്കും അവളെ അത്രക്കും സ്നേഹിച്ചിരുന്നു .ജീവിതത്തിൽ പണവും പ്രശസ്തിയും ഒന്നും ആഗ്രഹിക്കാത്ത അവൻ ആഗ്രഹിച്ചിരുന്നത് ജീവിതത്തിലുടനീളം അവളുടെ സാമീപ്യം മാത്രമായിരുന്നു.


സ്വന്തം അച്ഛനോട് പറയാൻ മടിച്ച അവരുടെ ബന്ധo അവൾ കാരണം ഒരു മാസം മുമ്പാണ് അച്ഛനെ അറിയിച്ചത് .ഒറ്റ മകനായ കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്തമുള്ള സ്വന്തം മകന്റെ  പ്രവൃത്തി ആ അച്ഛനെ വല്ലാതെ വിഷമിപ്പിച്ചിരുന്നു.വിഷമം കണ്ണുനീർ തുള്ളികളായി ഒഴുകിയത് ആ അച്ഛന്റെ മനസ്സിലെ വലിയ വേദനയായിരുന്നു .പക്ഷെ കുറച്ചു ദിവസങ്ങൾക്ക് ശേഷം മകന്റെ    ഒരിഷ്ട്ടത്തിനും എതിരുനില്ക്കാത്ത ആ അച്ഛൻ , തന്റെ മകന്റെ  ഇഷ്ട്ടത്തോട്‌ മനസ്സു തുറന്നു യോജിക്കുകയായിരുന്നു;തന്റെ ഇഷ്ട്ടാനിഷ്ട്ടങ്ങൾ ഉള്ളിലൊതുക്കിക്കൊണ്ട്. അച്ഛനോട് തന്റെ  ആഗ്രഹം പറഞ്ഞപ്പോളുണ്ടായ ആ നിമിഷം തന്നെ അവനെ വല്ലാതെ നോവിച്ചിരുന്നു. ഇപ്പോൾ ഈ അവസ്ഥ !അവൻ തൽകാലം ഒന്നും പുറത്തു പറഞ്ഞില്ല. അച്ഛനോട് എന്നത്തേയും പോലെ തന്നെ പെരുമാറിക്കൊണ്ടിരുന്നു .


അവൻ അവരുടെ ബന്ധം പൂർവ സ്ഥിതിയിലാകും എന്നു തന്നെ ആശിച്ചു .പക്ഷെ അവൻ തനിച്ചാണെന്ന് അധികം വൈകാതെ അവനു മനസിലാക്കേണ്ടി വന്നു .ഒരുപാടുയരത്തിൽ നിന്നുള്ള പതനം, അതായിരുന്നു അവനെ ആകെ തളർത്തിയത് .അഞ്ചു വർഷത്തിൽ കൂടുതൽ  ഉള്ള പരസ്പര വിശ്വാസവും സ്നേഹവും ഒക്കെ ഒരു കണ്ണുനീർ തുള്ളിയുടെ വിലപോലും ഇല്ലാതെ കാറ്റിൽ പറത്തി....അവളുടെ ഇഷ്ട്ടങ്ങൾക്ക് വേണ്ടി തന്ടെ ഇഷ്ട്ടങ്ങൾ മാറ്റി വച്ച അവൻ,  അവനെ തന്നെ പുച്ചിച്ചു ,ശപിച്ചു.കുറച്ചു ദിവസങ്ങൾക്ക് ശേഷം സരികയിൽ ചെറിയ സ്വഭാവ വ്യത്യാസം കണ്ടു .അതു അവനൊരു വല്ലാത്ത ആശ്വാസമായി .അവൾ ഒരാശയം പറഞ്ഞു കല്യാണ നിശ്ച്ചയം കഴിഞ്ഞാൽ അവൾ സുരേഷിന്റെ  മാത്രമാവും പിന്നെ അങ്ങനെയുള്ള ചിന്തകൾ മനസ്സിൽ വരില്ലെന്നു.പക്ഷെ നിശ്ചയം വീട്ടിൽ അറിയാതെ അവളുടെ അടുത്തുള്ള അമ്പലത്തിൽ വച്ചു അവർ രണ്ടുപേരു മാത്രം ,ഒരു മോതിരം മാറ്റം.



അവൾക്ക് സുരേഷിന്റെ  പേരെഴുതിയ സ്വർണ മോതിരം വേണമെന്നു ഉറപ്പിച്ചു പറഞ്ഞു .അവന്റെ കയ്യിൽ ഉണ്ടായിരുന്ന പൈസ കൊണ്ട് ഒരു സ്വർണ മോതിരം ഉണ്ടാക്കിച്ചു.പക്ഷേ തിരിച്ചു അവന്റെ  വിരലിൽ അവൾ ഒന്നും അണിയിക്കില്ലെന്നും അവളുടെ മനസ്സിന്റെ സമാധാനത്തിനു വേണ്ടിയാണു സുരേഷിനെക്കൊണ്ട് ഇതു ചെയ്യിക്കുന്നതെന്നും പറഞ്ഞു .സുരേഷിന് മനസ്സില്ലെങ്കിൽ കൂടി അവൻ അവളുമായി യോജിച്ചു . അങ്ങനെ ഓണത്തിന്റെ സമയത്തു നാട്ടിൽ പോവുമ്പോൾ ഈ പരിപാടി ആലോചിച്ചു വച്ചു , ശേഷം ഒരുമിച്ചു ഓണത്തിനു നാട്ടിലേക്ക് പോവാനും പരിപാടിയിട്ടു .പക്ഷേ സരിക കുറച്ച് ദിവസങ്ങൾക്കു ശേഷം ആ  താൽപര്യത്തിൽ  നിന്നു പിന്മാറി.എന്തായാലും അതോടെ അവന്റെ  മനസിന്റെ താളം തെറ്റി.പ്രതീക്ഷയുടെ വക്കിൽ നിന്നും അവൻ വല്ലാത്ത ഒരവസ്ഥയിലേക്ക്  വീണ്ടും എത്തി.മുറിയിൽ തനിച്ചിരുന്ന നേരങ്ങളിൽ ജീവിതം അവസാനിപ്പിക്കുന്ന വഴികളെ കുറിച്ചു വരെ ആലോചിച്ചു .പക്ഷേ ഇത്രയും കാലം കുടുംബത്തിനു വേണ്ടി കഷ്ട്ടപ്പെട്ട ആ അച്ഛന്റെയും, അമ്മയുടെയും പെങ്ങന്മാരുടെയും ഒക്കെ മുഖം അവന്റെ മുന്നിൽ വന്നു ഓരോ പ്രാവശ്യത്തെ ചിന്തയിലും.



സുരേഷ് അച്ഛനെ വിളിച്ചു കാര്യങ്ങൾ വിശദമായി പറഞ്ഞു .അധികം വൈകാതെ ഈ ബന്ധത്തിനു ഒരവസാനം ഉണ്ടാവുമെന്നും അറിയിച്ചു.ഓരോ ബന്ധുക്കളോടായി മകന്റെ  ഈ ബന്ധത്തിന്റെ കാര്യം അവതരിപ്പിച്ചു വരികയായിരുന്ന അച്ഛൻ ഈ കാര്യങ്ങൾ കേട്ടതും വല്ലാതെ തളർന്നെങ്കിലും,സ്നേഹനിധിയായ ആ അച്ഛൻ അവനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു .ഓണത്തിന്റെ സമയത്തു ; ഒരു പക്ഷെ അവരുടെ ബന്ധം നിലനിൽക്കുന്ന അവസാനത്തെ കൂടിക്കാഴ്ച ആയേക്കാവുന്ന ആ യാത്ര തിരിച്ചു ,കൂടെ ആ നിശ്ചയമോതിരവും.അവരുടെ ആ കൂടിക്കാഴ്ചയിൽ അവർ സ്വകാര്യ നിമിഷങ്ങൾ പങ്കിട്ടു.അവളുടെ പൂർണ മനസ്സില്ലെങ്കിൽ കൂടി തന്റേതു  മാത്രമാണ് എന്നു വിശ്വസിച്ചത് എന്തെല്ലാമോ അവൻ അവളിൽ നിന്നും നുകർന്നു,ഒരു പരിധി വരെ... രണ്ടു ദിവസത്തെ ആ കൂടിക്കാഴ്ച്ചയിൽ അവർ തീരുമാനിച്ചു, നമുക്ക് പിരിയാം! നമുക്ക് പിരിയാതിരിക്കാം എന്നു അവളിൽ നിന്ന് ഒരിക്കലെങ്കിലും അവൻ പ്രതീക്ഷിച്ചു ...പക്ഷേ അതുണ്ടായില്ല ...ആ നിശ്ചയമോതിരം അവൻ സ്വന്തം വിരലിൽ അണിഞ്ഞു ,അവളുടെ മോതിര വിരലിന്റെ അളവിൽ അവന്റെ  ചെറു വിരലിൻ പാകത്തിൽ !


സുരേഷ് തന്റെ  ആ പഴയ ചിന്തകളിൽ തന്നെ തങ്ങി നിന്നു ...ഓരോ ഓർമകളെയും താലോലിച്ചു !!മരണത്തെ കുറിച്ചു വരെ തന്നെ ചിന്തിപ്പിച്ച അവളെ മനസുകൊണ്ട് ഒന്നു ശപിക്കാനോ വെറുക്കാനോ പോലും അവനു കഴിഞ്ഞില്ല.അവൻ ആ പ്രണയം പിന്നെയും സൂക്ഷിച്ചു, ആരുമറിയാതെ ... പിന്നീടു കുറച്ചു മാസങ്ങൾക്ക് ശേഷം അവളുമായി ഒരിക്കൽ ഫോണിൽ സംസാരിക്കാനിടയായി .ഇപ്പോൾ ഓഫീസിലെ ആ യുവാവുമായി ബന്ധം കുറവാണെന്നും അവൻ ആ കമ്പനിയിലെ ജോലി ഉപേക്ഷിച്ചെന്നും അവൾ പറഞ്ഞു .ഈ കാര്യങ്ങളൊക്കെ കേട്ടപ്പോൾ ആരുമറിയാതെ , ആരോടും പറയാതെ സുരേഷ് തന്റെ പ്രതീക്ഷകളെ മനസ്സിൽ വീണ്ടും താലോലിച്ചു.



പക്ഷേ പൊയ്മുഖം അധികം വൈകാതെ  അഴിഞ്ഞു വീണു .ഏതോ ഒരു നിമിഷത്തിൽ അവളുടെ പേർസണൽ മെയിൽ നോക്കിയ അവൻ തകർന്നു.ഓഫീസിലെ യുവാവുമായി ഒരു ബന്ധവും ഇല്ലെന്നു പറഞ്ഞ അവൾ അവനുമായി നടത്തിയ കുറേ സംഭാഷണങ്ങൾ കണ്ട് സുരേഷ് ദേഷ്യത്തിന്റെ മൂർധന്യത്തിൽ എത്തി...അവർ തമ്മിലുള്ള ആ സംഭാഷണം അവന്റെ മനസ്സിൽ നിന്നും മാഞ്ഞില്ല...ഓർക്കുന്തോറും അതവനെ മുറിവേൽപ്പിച്ചു കൊണ്ടിരുന്നു.അവളെ ഫോണിൽ വിളിച്ചെങ്കിലും മറുഭാഗത്ത്‌ നിന്നു മറുപടിയൊന്നും തന്നെ കിട്ടിയില്ല.എന്തൊക്കെയോ അവനു മനസ്സിൽ തോന്നിയതെല്ലാം അവൾക്കു മെസ്സേജ് അയച്ചു ... അവളുടെ ചേച്ചിയോടും കാര്യങ്ങൾ പറഞ്ഞു.അല്ലെങ്കിലും അവളിൽ വീണ്ടും പ്രതീക്ഷയർപ്പിക്കേണ്ട ഒരു കാര്യം ഇല്ലാഞ്ഞിട്ടും അവൻ അത് വീണ്ടും ചെയ്തു...അന്നാണ് അവനു അവളിൽ ചെറിയ വെറുപ്പ്‌ തോന്നിയത്.പക്ഷെ പൂർണ മനസ്സോടെ ഒരിക്കലും അവനതിനു കഴിയുമായിരുന്നില്ല. ആ മനസ്സിൽ അവൾക്കുള്ള സ്ഥാനം അത്ര വലുതായിരുന്നു, അവൾ തിരിച്ചറിഞ്ഞില്ലെങ്കിലും....



അങ്ങനെ അതിനു ശേഷം അവൻ സ്വന്തം ജീവിതത്തെ കുറിച്ച് ചിന്തിക്കാൻ തുടങ്ങി.വർഷങ്ങൾ കഴിഞ്ഞു അവൻ ഒരു പ്രവാസിയായി.അപ്പോഴും അവന്റെ  മനസ്സിൽ എല്ലാ ദിവസ്സവും അവളുടെ ഓർമകളും ഒന്നിച്ചിരുന്ന നിമിഷങ്ങളും കടന്നു പോയി.ആരെയും അറിയിക്കാതെ അവന്റെ ഇഷ്ട്ടതോഴന്മാരോടെന്ന പോലെ ഡയറി കുറിപ്പുകളായി അവന്റെ ചിന്തകൾ അവൻ പങ്കുവച്ചു . സരിക അവളുടെ മെട്രോ നഗരത്തിലെ ഇഷ്ട്ട ദിവസങ്ങളിൽ മുഴുകി,ആ ജീവിതത്തെ സ്നേഹിച്ചു
ഇന്നും...ഓർമകളുടെ മധുരമറിയാതെ....

ജീവിതത്തിൽ പ്രണയം അവനൊരു പാഠം ആയിരുന്നു.ആ പ്രണയ പരീക്ഷയിൽ തോറ്റെങ്കിലും മനസ്സിനു ജയിക്കാനുള്ള ഒരുപാട് ആശയങ്ങളുള്ള ഒരു പാഠം.അവൻ പിന്നെയും പ്രണയിച്ചു ; കോളേജ് ജീവിതത്തിലെ അവളുടെ ആത്മാർത്ഥ പ്രണയത്തിൽ കുതിർന്ന ആ കണ്ണുനീർ തുള്ളികളെ , എന്നെന്നേക്കുമായി ...!!


അവളുടെ കണ്ണിൽ നിന്നുതിർന്നു വീണ, കോളേജ് ജീവിതത്തിലെ പ്രണയ നിർഭര വികാരത്തിന്റെ സത്യമായിരുന്ന സുവർണ്ണ നിമിഷങ്ങളെ ആ ജീവിതത്തിലുടനീളം അവൻ ആസ്വദിച്ചു ; ഒരു കുളിർ മഴയെന്ന പോലെ!!!ജീവിതത്തിലെ ഓരോ ദിവസത്തിലും അവനോർത്തു തന്റെ  ആത്മാർത്ഥ പ്രണയത്തെ,എന്തിനെന്നില്ലാതെ .....



Monday, June 3, 2013

പാടൂർ സ്കൂളിലെ ബാല്യം !!



ഈയടുത്താണ് ഫേസ്ബുക്കിൽ ബിബിൻ കെ പാടൂരിന്റെ ഒരു പോസ്റ്റ്‌ കണ്ടത് .പാടൂർ എ എൽ പി സ്കൂളിലെ പ്രവേശനോത്സവം 2013.

ചെറിയ ജോലിയിൽ ആയിരുന്നെങ്കിൽ കൂടി അത് കണ്ടപ്പോൾ എന്തോ , പാടൂർ സ്കൂളിലെ  പഴയ അധ്യയന വർഷങ്ങൾ ഓർമ വന്നു ...ജീവിതത്തിൽ ആരും കൊതിക്കുന്ന തിരിച്ചു കിട്ടാൻ ആഗ്രഹിക്കുന്ന ,തിരിച്ചു കിട്ടാത്ത ആ കാലഘട്ടം ...ഓർമകളുടെ ഒരു കൂമ്പാരം തന്നെയുണ്ട്‌ പറയാൻ .പറയുകയാണെങ്കിൽ ഒരു പക്ഷെ ഒരുപാടൊരുപാട് ...

സ്കൂളിൽ പഠിക്കുന്ന സമയത്ത് അച്ഛൻ ബാംഗ്ലൂർ ആയിരുന്നു ജോലി ചെയ്തിരുന്നത് .വരുന്നത് വേനലവധിക്ക്.തിരിച്ചു പോവുന്നതിനു മുമ്പ് സ്കൂളിൽ പോവുന്നതിനുള്ള പുതിയ ബാഗും കുടയും യൂണിഫോമും ഒക്കെ വാങ്ങി തരും ...അതൊക്കെ ഒരു രസമായിരുന്നു ശരിക്കും ...ചെറുപ്പത്തിൽ ചേച്ചിടെ കൂടെ ഒരു മാസത്തേക്കുള്ള പലചരക്കു സാധനങ്ങൾ വാങ്ങാൻ പോയി അവിടെ വച്ച് ഒരു സ്ലയ്റ്റ് വാങ്ങിത്തരാൻ വേണ്ടി ഞാൻ നിലവിളിച്ചു കരഞ്ഞത് ഇപ്പോഴും മനസിലുണ്ട് ...അങ്ങനെ ഓരോ സന്ദർഭങ്ങളിൽ ഓരോന്ന് മനസ്സിൽ വരും, ഇടക്കൊക്കെ ...ചിലപ്പോൾ ഡയറിയിൽ കുറിച്ചിടും...ഓരോ ഓർമ്മകൾ ...

പാടൂർ സ്കൂളിലെ ദിവസങ്ങൾ ,അതെന്നും പ്രിയപ്പെട്ടത് തന്നെയാണ്‌ ...ആദ്യാക്ഷരങ്ങളുടെ മധുരവും, അടിയുടെ വേദനയും ,സ്കൂളിലെ കഞ്ഞിയും പയറും ,ഉണ്ണി മാഷുടെ അടി കൊണ്ട് മൂക്കുമോലിപ്പിച്ചു , അടികൊണ്ടപ്പോ അറിയാതെ മൂത്രമൊഴിച്ചതും ...അടികിട്ടാതിരിക്കാൻ സ്കൂളിൽ പോവുന്ന വഴിക്കുള്ള അടികൊള്ളാത്ത ഇലയും പറിച്ചു മാനം കാണാതെ കൊണ്ടു പോയതും ... പിന്നെയും എന്തൊക്കെയോ ...നിഷ്ക്കളങ്കമായ  ഒരുപാട്  നല്ല  ഓർമകളുടെ ദിവസങ്ങൾ...

പാടൂർ സ്കൂളിലെ ഗ്രൂപ്പ്‌ ഫോട്ടോ ഇപ്പോഴും കാണാൻ  ഒരു രസം !!ട്രൌസറും ഷർട്ടും ഇട്ടു ഗോപിക്കുറിയും തൊട്ടു നിൽക്കുന്ന എന്നെ നോക്കി ഞാൻ അറിയാതെ ചിരിച്ചു പോവാറുണ്ട് ...

ഇന്നത്തെ മനസ്സിന്റെ അവസ്ഥയും അന്നത്തെ ആ നിഷ്ക്കളങ്കതയും...ജീവിതത്തിന്റെ രണ്ടു തലങ്ങളിൽ ....എത്ര വിചിത്രം ! സമയത്തിന്റെ വികൃതികളിൽ എന്തെല്ലാം മാറ്റങ്ങൾ !!ഇനിയും എന്തൊക്കെയോ ....എന്തിനൊക്കെയോ .....